ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Sunday 28 October 2012

കേരളപ്പിറവിദിനം

വീണ്ടും ഒരു കേരളപ്പിറവിദിനം വന്നെത്തിയിരിക്കുന്നു.
മേളകളുടെയും കലോത്സവങ്ങളുടെയും തിരക്കില്‍ ഈ ദിനം മുങ്ങിപ്പോകാതിരിക്കട്ടെ.
ഒരുകാലത്ത് നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്ന ഒരു ദേശത്തെ ജനതയെ ഭാഷയുടെ ചരടുകൊണ്ട് ബന്ധിപ്പിക്കപ്പെട്ടത് 1956 നവമ്പര്‍ 1 ന് ആണ്.
തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായ ചില പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്താണ് കേരളസംസ്ഥാനം രൂപീകരിക്കപ്പെട്ടത്. തിരുവിതാംകൂറിലെ തോവാളം, അഗസ്‌തീശ്വരം, കര്‍ക്കുളം, വിളവങ്കോട്‌ എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. ശേഷിച്ച തിരുവിതാംകൂര്‍ - കൊച്ചി സംസ്ഥാനത്തോട് മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍ക്കോടു താലൂക്കും ചേര്‍ത്താണ് കേരള സംസ്ഥാനത്തിന് രൂപം കൊടുത്തത്.
സംസ്ഥാനത്തിന്റെ തലവനായി  ബി. രാമകൃഷ്‌ണറാവു ആദ്യ ഗവര്‍ണറായി ചുമതലയേറ്റു. തിരുവിതാംകൂര്‍ - കൊച്ചിയില്‍ പ്രസിഡന്റ്‌ ഭരണം നിലവിലിരിക്കുമ്പോഴാണ്‌ സംസ്ഥാന പുന:സംഘടന നടന്നത്‌. സംസ്ഥാനത്തെ ചീഫ്‌ ജസ്റ്റിസ്‌ കെ. ടി കോശിയായിരുന്നു. ആദ്യ ചീഫ്‌ സെക്രട്ടറി എന്‍. ഇ. എസ്‌. രാഘവാചാരിയും ആദ്യ പോലീസ്‌ ഐ ജി, എന്‍. ചന്ദ്രശേഖരന്‍നായരും ആയിരുന്നു. കേരള സംസ്ഥാനത്തിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ്‌ 1957 ഫെബ്രുവരി 28-നു നടന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട്‌ മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.
ചരിത്രത്തിന്റെ ഭാഗമായ ഇത്തരം കാര്യങ്ങളും കേരളത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ മറ്റനേകം വശങ്ങളും  കുട്ടികളിലെത്തിക്കാന്‍ ഈ വേളയില്‍ നമുക്കു ശ്രമിക്കാം. ആഗോളവത്കരണത്തിന്റെ കുത്തൊഴുക്കില്‍ പ്രാദേശികഭാഷകള്‍ നിലനില്‍പിനായി പാടുപെടുന്ന ഈ സന്ദര്‍ഭത്തില്‍ സ്വന്തം ഭാഷയെ നിലനിര്‍ത്താനും വളര്‍ത്താനുമുള്ള ശ്രമമാണ് ലോകമാകെ നടക്കുന്നത്.
മലയാളത്തിന് ക്ലാസിക് ഭാഷാ പദവി ലഭിക്കുന്നതിനുള്ള തീവ്രമായ ശ്രമങ്ങളിലാണ് നമ്മുടെ സര്‍ക്കാരും സാംസ്കാരികനായകന്മാരും ഏര്‍പ്പെട്ടിരിക്കുന്നത്. ഈ ശ്രമത്തില്‍ നമുക്ക് വിജയിക്കാനാവുമെന്ന് പ്രത്യാശിക്കാം. മലയാളഭാഷ പലവിധത്തിലുമുള്ള വെല്ലുവിളി നേരിടുന്ന സന്ദര്‍ഭമാണിത്. എല്ലാ മലയാളികളും മലയാളം പഠിക്കുകയും ഒപ്പം മറ്റു ഭാഷകളെ അറിവുനേടാനും മറ്റുമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ഒരു സമീപനമാണ് വേണ്ടത്. കന്നട, തമിഴ് പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് അതത് ഭാഷകളും സംസ്കാരവും സംരക്ഷിക്കാനും വളര്‍ത്താനുമുള്ള സന്ദര്‍ഭവും ലഭിക്കേണ്ടതുണ്ട്.
അതുകൊണ്ട് ഉത്സവങ്ങളുടെയും മേളകളുടെയും  തിരക്കിലും ഭാഷയെ ഓര്‍ക്കാനും ശക്തിപ്പെടുത്താനും കിട്ടുന്ന ഈ അവസരത്തെ പ്രയോജനപ്പെടുത്താന്‍ ഓരോ കേരളീയനും പരിശ്രമിക്കുമെന്നു പ്രത്യാശിക്കാം.
മലയാളഭാഷയുടെ മഹിമ ലോകമൊട്ടുക്കുമെത്തിക്കാന്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വിശ്വമലയാള മഹോത്സവത്തിന് ഒക്റ്റോബര്‍ 30 ന് തിരിതെളിയുകയാണ്. ആഫ്രിക്കന്‍ നോവലിസ്റ്റും ബുക്കര്‍ പ്രൈസ് ജേതാവുമായ ബെന്‍ ഒക്രി ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രാദേശിക ഭാഷകള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് നല്ല ബോധ്യമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം ഈ സമ്മേളനത്തിന്റെ മഹത്വം വര്‍ധിപ്പിക്കും.

No comments:

Post a Comment